Your Image Description Your Image Description

മുംബൈ: മരുമകനെ ഓടുന്ന ബസിൽവച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സന്ദീപ് ഷിർഗാവെ(35)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഹാരാഷ്ട്രയിലെ കോലാപൂർ ഗദ്ധിങ്‌ലാജ് സ്വദേശികളായ ഹനുമന്തപ്പ കാലെ(48) ഭാര്യ ഗൗരവ കാലെ(45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ നിരന്തരം ഉപദ്രവിക്കുന്നതിനാലാണ് മരുമകനെ കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ മൊഴി.

വ്യാഴാഴ്ച പുലർച്ചെയാണ് കോലാപൂർ സെൻട്രൽ ബസ് സ്റ്റാൻഡിൽ സന്ദീപിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നു.

ശ്വാസംമുട്ടിയാണ് യുവാവ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചതോടെ പോലീസിന് സംശയം ബലപ്പെട്ടു. ഇതിനിടെ യുവാവിന്റെ സമീപത്തുനിന്ന് കണ്ടെടുത്ത ബാഗിൽ ചില രേഖകളും ഭാര്യയുടെ ഫോൺ നമ്പരും ഉണ്ടായിരുന്നു. തുടർന്ന് പോലീസ് ഭാര്യയെ ഫോണിൽ വിളിച്ചു. തന്റെ മാതാപിതാക്കൾക്കൊപ്പം സന്ദീപ് കഴിഞ്ഞദിവസം ബസിൽ യാത്രതിരിച്ചെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു ഭാര്യയുടെ മൊഴി. പിന്നാലെ ബസ് സ്റ്റാൻഡിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതോടെ ഒരു സ്ത്രീയും പുരുഷനും സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളും ലഭിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ഹനുമന്തപ്പയും ഭാര്യയുമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മകളെ ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇത് സഹിക്കവയ്യാതെയാണ് കൃത്യം നടത്തിയതെന്നുമായിരുന്നു പ്രതികളുടെ മൊഴി. ഇനിയും ഭർത്താവ് ഉപദ്രവിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് മകൾ ഭീഷണി മുഴക്കിയിരുന്നു. സംഭവദിവസം സന്ദീപ് ഭാര്യയെയും മകനെയും കാണാനായി ഗ്രാമത്തിലെത്തി. തുടർന്ന് ഇയാളെ തിരികെ പറഞ്ഞയച്ച് ബസ് സ്റ്റോപ്പിൽ കൊണ്ടുവിട്ടെങ്കിലും അല്പസമയത്തിനകം വീണ്ടും തിരിച്ചെത്തി. മദ്യപിച്ചശേഷമാണ് ഇത്തവണ സന്ദീപ് വീട്ടിൽവന്നത്. തുടർന്ന് പ്രതികൾ വീണ്ടും മരുമകനെ ബസ്സിൽ കയറ്റി ഗ്രാമത്തിൽനിന്ന് കൊണ്ടുപോയി. യാത്രചെയ്ത ബസ്സിൽ ആ സമയം യാത്രക്കാർ കുറവായിരുന്നു.

സന്ദീപിനെയും പ്രതികളെയും കൂടാതെ മറ്റുരണ്ടുപേർ കൂടിയാണ് യാത്രക്കാരായി ബസ്സിലുണ്ടായിരുന്നത്. തുടർന്ന് സന്ദീപ് ഉറങ്ങുന്നതിനിടെ ട്രാക്ക് പാന്റ്‌സിന്റെ നാട ഉപയോഗിച്ച് ഇയാളുടെ കഴുത്തിൽ മുറുക്കിയെന്നും മരണം ഉറപ്പുവരുത്തിയെന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. ബസ് കോലാപൂർ സ്റ്റാൻഡിൽ എത്തിയപ്പോൾ സന്ദീപിനെ താങ്ങിയെടുത്ത് പുറത്തെത്തിച്ചു. തുടർന്ന് ബസ് സ്റ്റാൻഡിലെ ഭക്ഷണശാലയ്ക്ക് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയാണുണ്ടായതെന്നും പ്രതികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *