Your Image Description Your Image Description

പാരീസ്: ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോല്‍വി. ചൈനയുടെ ആറാം സീഡ് താരം ഹീ ബിങ് ജിയാവോയോടാണ് പരാജയപ്പെട്ടത്. ഇതോടെ സിന്ധു പാരീസില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. 19-21, 14-21നാണ് ഹീ ബിങ് സിന്ധുവിനെ തകര്‍ത്തത്. നേരത്തേ സാത്വിക്-ചിരാഗ് സഖ്യവും എച്ച്.എസ്. പ്രണോയിയും ബാഡ്മിന്റണില്‍ പുറത്തായിരുന്നു. പുരുഷ വിഭാഗം സിംഗിള്‍സില്‍ ക്വാര്‍ട്ടറിലെത്തിയ ലക്ഷ്യ സെന്നില്‍ മാത്രമാണ് ഇനി ഇന്ത്യയുടെ ബാഡ്മിന്റണ്‍ മെഡല്‍ പ്രതീക്ഷ.

കടുത്ത പോരാട്ടങ്ങള്‍ക്കൊടുവിലാണ് സിന്ധുവിന്റെ തോല്‍വി. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് പിന്നില്‍നിന്ന സിന്ധു പിന്നീട് 12-12 സ്‌കോറിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. ഇത് പിന്നീട് 19-19 എന്ന രീതിയില്‍ ബലാബലം നിന്നെങ്കിലും ഒടുക്കം സിന്ധു തോല്‍വി വഴങ്ങി. രണ്ടാം ഗെയിമിലും സിന്ധുവിന്റെ മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ജയം കൈവിട്ടു. ഇതോടെ ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയായിരുന്നു.

ടോക്യോ ഒളിമ്പിക്‌സില്‍ ഇതേ താരത്തെ തോല്‍പ്പിച്ചാണ് സിന്ധു വെങ്കലമണിഞ്ഞിരുന്നത്. ഇരുവരും ഏറ്റവും അവസാനം ഏഷ്യന്‍ ഗെയിംസില്‍ ഏറ്റുമുട്ടിയപ്പോള്‍ പക്ഷേ, സിന്ധു പരാജയപ്പെട്ടു. പാരീസില്‍ സിന്ധുവിനെ തോല്‍പ്പിച്ചതോടെ ഹീ ബിങ്ങിന് അത് ടോക്യോയില്‍ സംഭവിച്ചതിനുള്ള മധുരപ്രതികാരംകൂടിയായി.

 

Leave a Reply

Your email address will not be published. Required fields are marked *