Your Image Description Your Image Description

 

ഫ്ലോറിഡ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് ശേഷം ശുഭ്മാൻ ഗില്ലിനെയും ആവേശ് ഖാനെയും ഇന്ത്യയിലേക്ക് തിരിച്ചയക്കാൻ ബിസിസിഐ തീരുമാനിച്ചത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന റിപ്പോർട്ടുകൾ തള്ളി ഗിൽ. ക്യാപ്റ്റൻ രോഹിത് ശർമക്കും മകൾ സമൈയ്റക്കുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച ഗിൽ ഞാനും സാമിയും അച്ചടക്കത്തിൻറെ കല രോഹിത് ശർമയിൽ നിന്ന് പഠിക്കുകയാണെന്ന അടിക്കുറിപ്പോടെയാണ് ഗിൽ ചിത്രം പങ്കുവെച്ചത്.

ലോകകപ്പ് ടീമിനൊപ്പമുള്ള നാല് ട്രാവലിംഗ് റിസർവ് താരങ്ങളിൽ ഉൾപ്പെട്ട ഗില്ലിനെയും ആവേശിനെയും സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുമ്പ് തിരിച്ചയക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ടീമിലെ ആർക്കും പരിക്കില്ലാത്തതിനാലും പ്ലേയിംഗ് ഇലവനിൽ വലിയ പരീക്ഷണത്തിന് സാധ്യതയില്ലാത്തതിനാലും ആവശ്യമെങ്കിൽ ഗ്രൂപ്പ് 8 പോരാട്ടങ്ങൾക്ക് വേദിയാവുന്ന വെസ്റ്റ് ഇൻഡീസിലേക്ക് ഇവരെ തിരിച്ചുവിളിക്കാനാവുമെന്നതും കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഗില്ലിനെ തിരിച്ചയക്കുന്നത് അച്ചടക്ക നടപടിയുടെ ഭാഗമായാണെന്ന റിപ്പോർട്ടുകൾ പിന്നാലെ പുറത്തുവന്നു.

ടീമിനൊപ്പം യാത്ര ചെയ്യുന്ന ട്രാവലിംഗ് റിസർവ് താരമാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങൾ കാണാനോ ടീമിനൊപ്പം സമയം ചെലവിടാനോ ഗില്ലിന് താൽപര്യമില്ലെന്നും അമേരിക്കയിൽ വ്യക്തിഗത കാര്യങ്ങൾക്കും ബിസിനസ് കാര്യങ്ങൾക്കുമായാണ് ഗിൽ സമയം ചെലവാക്കുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതാണ് ഗില്ലിനെതിരെ ബിസിസിഐ അച്ചടക്ക നടപടിയെടുക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതിനിടെ ഇൻസ്റ്റഗ്രാമിൽ ക്യാപ്റ്റൻ രോഹിത് ശർമയെ ഗിൽ ഫോളോ ചെയ്യുന്നില്ലെന്നും ആരാധകർ കണ്ടെത്തിയിരുന്നു. വിരാട് കോലിയെ ഫോളോ ചെയ്യുന്ന ഗിൽ എന്തുകൊണ്ട് രോഹിത്തിനെ പിന്തുടരുന്നില്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം മോശമായതിന് തെളിവാണിതെന്നും ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനിടെയാണ് ക്യാപ്റ്റനൊപ്പമുള്ള ചിത്രം പങ്കവെച്ച് ഗിൽ അച്ചടക്കം പഠിക്കുകയാണെന്ന് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *