Your Image Description Your Image Description

ആന്‍റിഗ്വ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്നില്‍ മൂന്നും ജയിച്ച് ഓസ്ട്രേലിയ ബി ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ 8ല്‍. നമീബിയയെ 9 വിക്കറ്റിന് തോല്‍പിച്ചതോടെയാണ് കങ്കാരുക്കള്‍ അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. നമീബിയ മുന്നോട്ടുവെച്ച 73 റണ്‍സ് വിജയലക്ഷ്യം 5.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഓസീസ് നേടി. 4, 6, 4ഓടെയായിരുന്നു ഓസീസ് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്‍റെ ഫിനിഷിംഗ്. സ്കോര്‍: നമീബിയ- 72 (17), ഓസ്ട്രേലിയ- 74/1 (5.4). ഓസ്ട്രേലിയയുടെ നാല് വിക്കറ്റുകാരന്‍ ആദം സാംപയാണ് കളിയിലെ മികച്ച താരം.

മറുപടി ബാറ്റിംഗില്‍ അനായാസ സ്കോറിംഗാണ് ഓസ്ട്രേലിയ കാഴ്‌ചവെച്ചതെങ്കിലും ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ വിക്കറ്റ് നഷ്‌ടപ്പെടുത്തി. 8 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സെടുത്ത വാര്‍ണറെ ഇന്നിംഗ്‌സിലെ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഡേവിഡ് വീസ്, റൂബന്‍ ട്രംപെല്‍മാന്‍റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ ട്രാവിസ് ഹെഡും, ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ഓസീസിന് കൂടുതല്‍ നഷ്‌ടങ്ങളില്ലാതെ ഓവറില്‍ ജയമൊരുക്കി. ഹെഡ് 17 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 34* ഉം, മാര്‍ഷ് 9 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 18* റണ്‍സും പേരിലാക്കി പുറത്താവാതെ നിന്നു.

നേരത്തെ, ആന്‍റി‌ഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയ 17 ഓവറില്‍ വെറും 72 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു. 43 ബോളില്‍ 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഗെര്‍ഹാര്‍ഡ് എരാസ്‌മസ് ആണ് നമീബിയയുടെ ബാറ്റിംഗ് നിരയിലെ ടോപ് സ്കോറര്‍. മറ്റൊരാള്‍ കൂടിയേ രണ്ടക്കം കണ്ടുള്ളൂ. കങ്കാരുക്കള്‍ക്കായി സ്‌പിന്നര്‍ ആദം സാംപ നാലോവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടി. പേസര്‍മാരായ ജോഷ് ഹേസല്‍വുഡും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതവും പാറ്റ് കമ്മിന്‍സ്, നേഥന്‍ എല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മൈക്കല്‍ വാന്‍ ലിങ്കന്‍ (10 പന്തില്‍ 10), നിക്കോ ഡാവിന്‍ (7 പന്തില്‍ 2), ജാന്‍ ഫ്രൈലിന്‍ക് (6 പന്തില്‍ 1), ജെജെ സ്‌മിത്ത്(9 പന്തില്‍ 3), സേന്‍ ഗ്രീന്‍ (4 പന്തില്‍ 1), ഡേവി‍ഡ് വീസ് (7 പന്തില്‍ 1), റൂബന്‍ ട്രംപെല്‍മാന്‍ (7 പന്തില്‍ 7), ബെന്‍നാഡ് സ്കോള്‍സ് (2 പന്തില്‍ 0), ബെന്‍ ഷിക്കോങ്കോ (4 പന്തില്‍ 0) ജാക്ക് ബ്രേസ്സെല്‍ (3 പന്തില്‍ 2*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോറുകള്‍.

Leave a Reply

Your email address will not be published. Required fields are marked *