Your Image Description Your Image Description

തിരുവനന്തപുരം: വന്യജീവി പ്രശ്നം – കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാനാകാത്തതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന്റെ പ്രതികരണം അർധ സത്യങ്ങളും കാര്യങ്ങൾ മറച്ചു വെക്കുന്നതും മലയോര ജനതയുടെ ആവശ്യങ്ങൾ നിരാകരിക്കുന്നതുമാണ്. വെടിവെക്കാൻ കേന്ദ്രം പറയുന്ന ചട്ടങ്ങൾ അപ്രായോഗികമാണ്. പഞ്ചായത്തിന് അനുമതി നൽകുന്നതിൽ പല കാര്യങ്ങളും തടസമുണ്ട്. ഇതെല്ലം മറച്ചുവെച്ചാണ് കേന്ദ്രം പ്രതികരിക്കുന്നത്.

കടുവ, പുലി എന്നിവ ജനവാസ കേന്ദ്രങ്ങളിൽ എത്തിയാൽ കേന്ദ്രം നിർദേശിച്ച ചട്ടങ്ങൾ പാലിക്കാൻ കഴിയില്ല. അപഹാസ്യമായ ഉപാധികളാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്. കേന്ദ്ര നിർദേശം പാലിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. അത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കേന്ദ്ര നീക്കം കേരള സർക്കാരിന് എതിരാണെന്നും ഇതിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ആകെ ഉള്ള വനാതിർത്തിയിൽ 70 ശതമാനത്തിൽ ആണ് ഫെൻസിങ് ഉള്ളത്. അതിൽ 20 ശതമാനം പ്രവർത്തന രഹിതമാണ്. ഇത് തിരികെ പ്രവർത്തനക്ഷമമാക്കും. ബാക്കി ഉള്ള സ്ഥലത്ത് ഫെൻസിങ് നടത്തുകയും ചെയ്യും. അതിന് ടെണ്ടർ വിളിക്കും. നിലവിലെ കേന്ദ്ര ചട്ടത്തിൽ ഇളവ് തന്നേ തീരൂ എന്നും കേന്ദ്രത്തിൻ്റെ ഇരട്ടത്താപ്പിൻ്റെ ദുരന്തം ആണ് മലയോര ജനത അനുഭവിക്കുന്നതെന്നും വനംമന്ത്രി ശശീന്ദ്രൻ വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *